Mahakavi P Kunhiraman Nair Memorial Trust
Fostering creativity in the Malayalam language
ട്രസ്റ്റിന്റെ ആവിർഭാവം
1978 മെയ് 27 നാണ് കവി ദിവംഗതനായത്. കവിയുടെ പേരിൽ ഒരു ട്രസ്റ്റ് രൂപീകരിക്കാൻ ശ്രീ സി പി ശ്രീധരൻ മുൻ കയ്യെടുത്ത് പ്രവർത്തിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. ഒക്ടോബറോടെ എറണാകുളം രജിസ്ട്രാർ ഓഫീസിൽ - മഹാകവി പി കുഞ്ഞിരാമൻ നായർ മെമ്മോറിയൽ ട്രസ്റ്റ് എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചു .ഫൗൺഡേഴ്‌സ് ആയി കവി പത്നി കുഞ്ഞിലക്ഷ്മി അമ്മയും, മക്കളായ ലീല അമ്മയും രവീന്ദ്രൻ നായരും , രാധ, ബാലാമണി എന്നിവരും, ട്രസ്‌റ്റിമാരായി ശ്രീ .സി പി ശ്രീധരൻ, ശ്രീ. എ എം ദാമോദരൻ നായർ, ശ്രീ. എൻ കെ ബാലകൃഷ്ണൻ, ശ്രീ. പി സി കുട്ടികൃഷ്ണൻ, ശ്രീ. ഇയ്യങ്കോട് ശ്രീധരൻ,ഡോക്ടർ സുകുമാർ അഴിക്കോട്, ശ്രീ. സി പി ദാമോദരൻ നായർ, ശ്രീ. രവീന്ദ്രൻ നായർ, ശ്രീ. കെ. മാധവൻ, ശ്രീ. എ.കെ. നമ്പ്യാർ, പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ, ശ്രീ. കടാങ്കോട് പ്രഭാകരൻ, കെ. എം. അഹമ്മദ്, എന്നിവരും നിയുക്തരായി . സി പി ശ്രീധരൻ ട്രസ്റ്റിന്റെ സെക്രട്ടറി ആയി എറണാകുളത്തും മറ്റു സ്ഥലങ്ങളിലും വെച്ച് വർഷം തോറും പി അനുസ്മരണ പരിപാടികൾ നടത്തിവന്നു
1996 ഓടെ ഡോക്ടർ സുകുമാർ അഴിക്കോട് ചെയർമാനും ,രവീന്ദ്രൻ നായർ സെക്രട്ടറിയുമായ കമ്മറ്റി നിലവിൽ വന്നു. 1997 മുതൽ പി സ്മാരക കവിത പുരസ്‌കാരം മലയാളത്തിലെ ഏറ്റവും നല്ല കാവ്യ കൃതിക്ക് നൽകാൻ തുടങ്ങി. കേരളത്തിന്റെ പല ഭാഗങ്ങളിലായി പരിപാടികളും പുരസ്‌കാര സമർപ്പണങ്ങളും നടന്നു. ആറ്റൂർ രവിവർമക്കും ഏറ്റുമാനൂർ സോമദാസനും പുരസ്‌കാരം നൽകിയത് UAE യിലെ ഷാർജ യിൽ വെച്ചായിരുന്നു .20000രൂപ ക്യാഷ് അവാർഡും മൊമെന്റോ യുമാണ് പുരസ്‌കാരം.
ശ്രീ. സി.പി.ശ്രീധരൻ
സ്ഥാപക സെക്രട്ടറി
(Founder Secretary)
1978 - 1995
ഡോ. സുകുമാർ അഴീക്കോട്
ചെയർമാൻ
1996 - 2012
ശ്രീ ജയകുമാർ ഐ എ എസ്
ചെയർമാൻ
2013-Current
2013 മെയ് മാസത്തിൽ, ശ്രീ ജയകുമാർ ഐ എ എസ്, ചെയർമാനായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ ശ്രമ ഫലമായി തിരഞ്ഞെടുത്ത കവിതകളുടെ ഇംഗ്ലീഷ് വിവർത്തനവും നടന്നു . പി കെ എൻ പണിക്കർ (ഡൽഹി) ആണ് വിവർത്തകൻ . കഴിഞ്ഞ 25 വർഷമായി (കൊറോണകാലഘട്ടത്തിലൊഴികെ)പുരസ്‌കാരസമർപ്പണം നടന്നു വരുന്നു. പിയുടെ പുസ്തകങ്ങളിൽ നിന്ന് കിട്ടുന്ന റോയൽറ്റി യിൽ നിന്നാണ് ചിലവുകൾ നിർവഹിക്കുന്നത്. പുസ്തകങ്ങളുടെ അച്ചടി ഡി സി ബുക്സ്, മാതൃഭൂമി ബുക്സ്, ഗ്രീൻ ബുക്സ്, പൂർണിമ ബുക്സ്,എന്നിവരാണ് പ്രധാനമായും നടത്തുന്നത് .
Vision & Mission
മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക
പുതിയ മലയാള സാഹിത്യ സൃഷ്ടികൾ പ്രോത്സാഹിപ്പിക്കുന്നതിനും വളർന്നുവരുന്ന മലയാള കവികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വേദിയൊരുക്കുക.
പൊതുസമൂഹത്തിൽ മലയാള സാഹിത്യത്തെയും കവിതയെയും പ്രോത്സാഹിപ്പിക്കുന്നതിനായി സാഹിത്യ പരിപാടികൾ, ശിൽപശാലകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക.
നല്ല പ്രസാധകരെ കണ്ടെത്തി മഹാകവി പിയുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക
Trustee Board
ശ്രീ. ഇ. പി. രാജഗോപലാൻ
Executive Director
ശ്രീ.കുഞ്ഞിരാമൻ. എം
Treasurer
ശ്രീ.ജയദേവൻ വി
Joint Secretary
ശ്രീ. ജയകുമാർ, ഐ എ എസ്
Chairman
ശ്രീ. വി. രവീന്ദ്രൻ നായർ
Secretary
ശ്രീ.അംബികസുതൻ മാങ്ങാട്
Exectutive Director
ശ്രീമതി
വി. ലീല അമ്മാൾ
മെമ്പർ
ശ്രീമതി രാധ എം
മെമ്പർ
ശ്രീമതി ബാലാമണി
മെമ്പർ
ഡോ. പി.വി. കൃഷ്ണൻ നായർ
മെമ്പർ
ശ്രീ. അരുൾ പി.പി
മെമ്പർ
Member
കടാങ്കോട് പ്രഭാകരൻ
മെമ്പർ
പി യുടെ കൃതികൾ
കവിതാ സമാഹാരങ്ങൾ
58
നാടകങ്ങൾ
25
കഥകൾ
16
ജീവചരിത്രങ്ങൾ
7
ഗാനങ്ങൾ
7
ഗദ്യ കൃതികൾ
5
ആത്മകഥകൾ
3
കവിക്ക് കിട്ടിയ
പ്രധാന പുരസ്‌കാരങ്ങൾ
1949
ഭക്തകവി പട്ടം
1954
മദ്രാസ് സാഹിത്യ അക്കാദമി
അവാർഡ്
1959
കേരള സാഹിത്യ അക്കാദമി അവാർഡ്
1963
സാഹിത്യ നിപുണ ബിരുദം
1967
കേന്ദ്ര സാഹിത്യ അക്കാദമി
അവാർഡ്
ജീവ ചരിത്രം
മഹാകവി .പി.കുഞ്ഞിരാമൻ നായർ 1906 ഒക്ടോബർ 25, തിരുവോണം നക്ഷത്രം, ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള വെള്ളിക്കോത്ത് എന്ന സ്ഥലത്ത് സംസ്കൃതപണ്ഡിതനും ,വൈദ്യനും, വേദാന്തിയുമായ പുറവങ്കര കുഞ്ഞമ്പു നായരുടെയും ഭാര്യ പനയന്തട്ട കുഞ്ഞമ്മ അമ്മയുടെയും മകനായി ജനിച്ചു. പട്ടാമ്പിയിൽ പുന്നശ്ശേരി നമ്പി ശ്രീ .നീലകണ്ഠ ശർമ്മ നടത്തിയിരുന്ന ജനകീയ ഗുരുകുലത്തിൽ (ഇന്നത്തെ ശ്രീ നീലകണ്ഠ ഗവ.സംസ്കൃത കോളേജ് ,പട്ടാമ്പി) സംസ്‌കൃതം പഠിക്കുന്നതിന് മുമ്പ് പരമ്പരാഗത അധ്യാപകരോടൊപ്പവും, പ്രാദേശിക പ്രൈമറി സ്‌കൂളിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു മഹാകവി .ശ്രീ.പി.കുഞ്ഞിരാമൻ നായരുടേത്. പക്ഷേ കവിയ്ക്കൊപ്പം നടന്നവരും, കൂടെ ജീവിച്ചവരും, കവിയെ നന്നായി മനസ്സിലാക്കിയവരും- ഈ ചാർത്തിക്കൊടുത്തവയൊക്കെ അപവാദങ്ങൾ മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കുടുംബം എന്ന വ്യവസ്ഥിതിയുടെ ചട്ടക്കൂടിൽ ഒതുങ്ങിക്കൂടാൻ പി.ഇഷ്ടപ്പെട്ടില്ല. അതിനോട് പ്രത്യേകിച്ച് ഒരാഭിമുഖ്യവുമുണ്ടായിരുന്നില്ല എന്ന് വേണം പറയാൻ . അതേ സമയം കുടുംബം എന്ന സങ്കല്പത്തിന് ഏറെ പ്രാധാന്യം കൊടുത്തിരുന്നുതാനും. അതിൽ നിന്ന് വ്യതിചലിച്ചപ്പോഴെല്ലാം ഒരു തരം ആത്മനിന്ദ അനുഭവിക്കുകയായിരുന്നു കവി. പി.യുടെ പല സൃഷ്ടികളിലും ഇത് പ്രതിഫലിച്ചു കാണാം. പി. കവിതകൾ എഴുതാൻ തുടങ്ങിയത് പട്ടാമ്പി പഠന കാലത്താണ്. ഗുരുനാഥൻ പുന്നശ്ശേരി നമ്പിയുടെ കാര്യസ്ഥനായിരുന്ന അച്ചുവത്ത് രാമൻ മൂസ്സതിൻറെയും പൊന്മള വടയക്കളത്തിൽ കല്യാണി അമ്മയുടെയും രണ്ടാമത്തെ മകളായ കുഞ്ഞിലക്ഷ്മിയുമായി പ്രണയത്തിലായതും പുന്നശ്ശേരി നമ്പിയുടെ ഗുരുകുലത്തിൽ വെച്ചാണ്. തുടർന്ന്, സംസ്‌കൃതവും വേദാന്ത പഠനവും തുടരുന്നതിനായി അദ്ദേഹം തഞ്ചാവൂരിലേക്ക് താമസം മാറ്റി . പ്രണയത്തെ കുറിച്ചറിഞ്ഞ അഛൻ സ്വന്തം മരുമകൾ പുറവങ്കര ജാനകിയുമായി മകൻറെ വിവാഹം നിശ്ചയിച്ചു .ആഭരണവും മറ്റും വാങ്ങാനേല്പിച്ച 500 രൂപയുമായി നാടുവിട്ട കുഞ്ഞിരാമൻ തൻ്റെ പ്രണയിനിയായ കുഞ്ഞിലക്ഷ്മിയെ വിവാഹം ചെയ്തു. വിവാഹശേഷം കുറേക്കാലം പാലക്കാട് ഒരു പ്രസ്സിൽ ജോലി ചെയ്തു . അവിടെ വെച്ചായിരുന്നു കുഞ്ഞു ലക്ഷ്മിയുടെ കടിഞ്ഞൂൽ പ്രസവം .കുമാരനാശാൻറെ 'ലീല'യെ അനുസ്മരിച്ച് കവി മകൾക്ക് ലീല എന്നാണ് പേരിട്ടത്. പിന്നെ കുറെ നാൾ പൊന്മള വടയക്കളം തറവാട്ടിൽ. അവിടെ വെച്ചാണ് മകൻ പിറക്കുന്നത്. ടാഗോറിൻറെ സ്മരണയിൽ രവീന്ദ്രനാഥ് എന്ന് കവി തന്നെ നാമകരണം ചെയ്തു. പിന്നീട് സകുടുംബം കണ്ണൂരിൽ . കണ്ണൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന നവജീവൻ പത്രം സ്ഥാപിച്ചെങ്കിലും പ്രസിദ്ധീകരണം ഇല്ലാതായതോടെ തൃശ്ശൂരിലെ സരസ്വതി പ്രസ്സിലും ഒലവക്കോട് ശ്രീരാമകൃഷ്ണോദയം പ്രസ്സിലും ജോലി ചെയ്തു. പിന്നീട് കുഞ്ഞി ലക്ഷ്മിയെയും മക്കളെയും കൂട്ടി കാഞ്ഞങ്ങാട് മoത്തിൽ വളപ്പിൽ താമസമാക്കി .. അഛൻറെ മരണശേഷം കുറേക്കാലം വീട്ടുകാര്യങ്ങൾ നോക്കി നടത്തി. അക്കാലത്ത് കൂടാളി ഹൈസ്കൂളിൽ മലയാളം അധ്യാപകനായിരുന്നു.. ഏതാണ്ട് 10 വർഷത്തോളം കുഞ്ഞി ലക്ഷ്മിയമ്മയ്ക്കും മക്കൾക്കു മൊപ്പം കൂടാളിയിൽ .അതിന് ശേഷം കൊല്ലങ്കോട് രാജാസ് ഹൈസ്ക്കൂളിൽ നിന്ന് വിരമിച്ചു. കുത്തമ്പുള്ളിക്കടുത്ത കണിയാർകോട്ടെ മുല്ലത്തൊടി തറവാട്ടിലെ കാർത്യായനി അമ്മ (ചിന്നമണി )യിൽ രണ്ടു കുട്ടികളും കൂടിയുണ്ടായിരുന്നു കവിയ്ക്ക് .തൃശ്ശൂരിൽ തിരുവമ്പാടി ക്ഷേത്രത്തിനടുത്ത് പി.യുടെ കൂടെ ഒരു വാടക വീട്ടിലായിരുന്നു താമസം.കാർത്യായനിയമ്മയുടെ മരണശേഷം കുട്ടികളേയും കൂട്ടി കവി കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് പോയി. ഒരു കുട്ടി നന്നേ ചെറുപ്പത്തിൽ മരിച്ചു. മറ്റൊരു മകൾ രാധ ജീവിച്ചിരിപ്പുണ്ട്.ലക്കിടിയിലെ പാറുക്കുട്ടി ടീച്ചറുമായുള്ള ബന്ധത്തിൽ ബാലാമണി എന്നൊരു മകൾ കൂടിയുണ്ട്. 1978. മേയ് 27 ന് എഴുപത്തിരണ്ടാം വയസ്സിൽ തിരുവനന്തപുരത്തെ സി.പി.സത്രത്തിൽ(ഇന്നതില്ല) വെച്ച് അന്തരിച്ചു. മക്കൾ - ലീല ,രവി, രാധ,ബാലാമണി. ദക്ഷിണേന്ത്യയിലെ തന്റെ ജന്മനാടായ കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും, തന്റെ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളും വിശദമായി പ്രതിപാദിക്കുന്ന റൊമാന്റിക് കവിതകൾക്ക് അദ്ദേഹം പ്രസിദ്ധനായിരുന്നു. 1959-ൽ കവിതയ്ക്കുള്ള പ്രഥമ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. നീലേശ്വരം രാജാവ് പി.യ്ക്ക് ഭക്തകവി പട്ടം നൽകി ആദരിക്കുകയും 1949-ൽ വീരശൃംഖല (സ്വർണ്ണ വള) സമ്മാനിക്കുകയും ചെയ്തു. കേരള സാഹിത്യ അക്കാദമി 1959-ലെ കവിതയ്ക്കുള്ള പ്രഥമ കേരള സാഹിത്യ അക്കാദമി അവാർഡിന് കുഞ്ഞിരാമൻ നായരുടെ 'കളിയഛൻ' തിരഞ്ഞെടുക്കപ്പെട്ടു. 1967-ൽ താമരത്തോണി എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ബൊഹീമിയൻ ജീവിതശൈലി (നാടോടി )യാണ് കവി ഇഷ്ടപ്പെട്ടിരുന്നതെന്ന് വേണമെങ്കിൽ പറയാം.കേരളത്തിൽ ഉടനീളം അലഞ്ഞുതിരിഞ്ഞു, പല സ്ഥലങ്ങളിൽ താമസിച്ചു, അവരുടെ ആളുകളെ കണ്ടുമുട്ടുകയും അവരെ തന്റെ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും ഭാഗമാക്കുകയും ചെയ്തു. കഥകൾ, ലേഖനങ്ങൾ, നാടകങ്ങൾ എന്നിവ അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും കവിതയാണ് അദ്ദേഹത്തിന്റെ പ്രധാന രചനാരീതി രൂപപ്പെടുത്തിയത്.
"അവർ പറഞ്ഞത്"
ഡോ. സുകുമാർ അഴീക്കോട്
തുഞ്ചൻ കണ്ട കിളിയെ കണ്ട മലയാളത്തിലെ ഒരേ കവി
പ്രൊഫ. എസ്. ഗുപ്തൻ നായർ
മലയാള കവിതയിലെ ഗംഗ പ്രവാഹമാണ് പി കവിത
പ്രൊഫ. മുണ്ടശ്ശേരി
മണ്ണിന്റെയും മനുഷ്യന്റെയും കവിതയാണ് കുഞ്ഞിരാമൻ നായരുടേത്, കേരളം കടലെടുത്താലും ഈ കവിത വായുവിൽ ഉണ്ടാകും
പ്രൊഫ. ഓ.എൻ. വി. കുറുപ്പ്
പി യുടെ കവിത കാലം മതിവരാതെ കളഭചാർത്തണിയിച്ചെകൊണ്ടിരിക്കുന്ന
സൗന്ദര്യ ദേവതയായി നില്കുന്നു.